ഇത്തവണ കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശനും ഒപ്പം മന്ത്രിസഭയും നിറഞ്ഞ വേദിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ശ്രദ്ധേയമായ കാര്യങ്ങൾ ഒരുപാട് സംഭവിച്ചിരുന്നു. അക്കൂട്ടത്തിൽ ചിലരെങ്കിലും ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു മുസ്ലീം ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ലീഗ് മന്ത്രിമാർ ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മുസ്ലിം ലീഗ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് ‘സർവശക്തനായ അല്ലാഹുവിന്റെ’ നാമത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് തങ്ങളുടെ രീതി മാറ്റിയത് സംബന്ധിച്ച് വിശദീകരണങ്ങളും കഥകളും പലതും പ്രചരിക്കാൻ തുടങ്ങിയത്. അതിലെ പ്രധാന വിമർശനമാണ് സംഘപരിവാർ ആക്രമണം ഭയന്നാണ് ലീഗ് മന്ത്രിമാർ ‘അല്ലാഹുവിന്റെ നാമത്തിൽ’ എന്ന പ്രയോഗം ഒഴിവാക്കിയതെന്നത്.
ഈ തെരഞ്ഞെടുപ്പ് കാലത്തിന്റെ തുടക്കം മുതലേ ലീഗിനെതിരെ ബിജെപി-സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ വർഗീയ ആക്രമണങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഘട്ടമെത്തിയപ്പോഴേക്കും അത് മൂർച്ഛിച്ചു. ലീഗിന്റെ കയ്യിലെ പാവയാണ് സതീശനെന്ന് വരെ ആരോപണങ്ങളുയർന്നു. വിഡി സതീശനെ മുഖ്യമന്ത്രിയാക്കുക കൂടി ചെയ്തതോടെ സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും വരെ ലീഗിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ സമ്മർദ്ദഫലമായാണ് വിഡി മുഖ്യമന്ത്രിയായതെന്നായിരുന്നു പ്രധാന ആരോപണം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ “ഹൈക്കമാൻഡ്” ആയി ചിത്രീകരിച്ച പോസ്റ്ററുകളും ബിജെപി അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിച്ചിരുന്നു. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘യോഗനാദം’ ത്തിൽ മാറാട് കലാപത്തിനും മലബാർ കലാപത്തിനും പിന്നിൽ മുസ്ലിം ലീഗാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു.
ഇത്തരത്തിലുള്ള വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കൂടുതൽ രാഷ്ട്രീയ വിമർശനങ്ങൾക്കും “ഓഡിറ്റിംഗിനും” വിധേയരാകുമെന്ന ഭയത്താലാണ് ലീഗ് മന്ത്രിമാർ ഇത്തവണ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതെന്നാണ് വിമർശനം.
കേരള ചരിത്രം പരിശോധിച്ചാൽ ലീഗ് അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ നേരത്തേയും ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നാമത്തിൽ പോലും ചില മന്ത്രിമാർ മുമ്പ് സത്യപ്രതിജ്ഞ ചെയ്ത ചരിത്രമുണ്ട്. അവിടെ നിന്ന് ഇപ്പോൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് സംഘപരിവാറിനെയും വർഗീയത മാത്രം പറയുന്ന വെള്ളാപ്പള്ളിയെ പോലുള്ള സാമുദായിക നേതാക്കളെയും ഭയന്നുകൊണ്ടാണെന്ന രീതിയിലും വിമർശനം ഉയരുന്നുണ്ട്.
വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം മുസ്ലിം ലീഗാണ് മാറാട് കലാപത്തിനും മലബാർ കലാപത്തിനും പിന്നിലെന്ന് എഴുതിയത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായിട്ട് വെള്ളാപ്പള്ളിയും സുകുമാരൻ നായരും ലീഗ് പ്രവർത്തകരും നേതാക്കളും തമ്മിൽ വലിയ രീതിയിൽ ഉരസൽ നടക്കുന്നുണ്ട്. വിഷയം തെരുവിലെ കൊലവിളി വരെയെത്തി നിൽക്കവെയായിരുന്നു ഇത്തവണത്തെ സത്യപ്രതിജ്ഞ.
2011-ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് നേതാക്കളായ പി കെ. കുഞ്ഞാലിക്കുട്ടി, വി കെ. ഇബ്രാഹിം കുഞ്ഞ്, എം കെ. മുനീർ, പി. അബ്ദുൽ റബ്ബ് എന്നിവർ അല്ലാഹുവിന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എം കെ മുനീർ ഒഴികെ ഉള്ള മന്ത്രിമാർ വെള്ള തൊപ്പിയും ധരിച്ചിരുന്നു. ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘ഈശ്വരനാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്യണമെന്ന ചട്ടം ലംഘിച്ചാണ് ‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്തതെന്നാരോപിച്ച് പ്രതിപക്ഷം അന്ന് രംഗത്തെത്തിയിരുന്നു. ഇത് മതേതരത്വത്തിന് വിരുദ്ധമാണെന്ന വിമർശനം വന്നതും അന്ന് വലിയ വാർത്തയായതാണ്.
എന്നാൽ കേരളത്തിൽ അതിന് മുമ്പും അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. 2006 മെയ് 24-ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഇന്ത്യൻ നാഷണൽ ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളിലെ 11 എംഎൽഎമാർ അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇതിനെതിരെ ബിജെപി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, ‘അല്ലാഹു’ ദൈവത്തിന്റെ അറബി പദമാണെന്നും അതിനാൽ ഇത് ചട്ടവിരുദ്ധമല്ലെന്നുമുള്ള സർക്കാർ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീട് 2006 ജൂലൈ 21-ലെ ഹൈക്കോടതി ഉത്തരവിനെതിരെ ഭാരതീയ ജനത യുവമോർച്ച കേരള യൂണിറ്റ് വൈസ് പ്രസിഡന്റ് മധു പരുമല അപ്പീൽ നൽകിയിരുന്നു.
‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 188-നും മൂന്നാം ഷെഡ്യൂളിനും വിരുദ്ധമാണെന്നും, അംഗങ്ങൾ ‘ദൈവത്തിന്റെ നാമത്തിൽ’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ ചെയ്യണമെന്നുമായിരുന്നു വാദം. എന്നാൽ ഭരണഘടനാപദവിയിലുള്ളവർ ‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ ലംഘനമല്ലെന്ന് സുപ്രീം കോടതി 2007 ൽ കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കി. ‘ദൈവം’ എന്നത് സർവശക്തനെയാണെന്നും അതിനെ ഒരു പേരിൽ മാത്രം ഒതുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ പ്രകാരം, ദൈവനാമത്തിലോ (In the name of God/Eeshwar) അല്ലെങ്കിൽ ദൃഢപ്രതിജ്ഞയായോ (Solemnly affirm) സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്. പക്ഷെ ‘അല്ലാഹു’ ദൈവത്തിന്റെ അറബി പദമാണെന്നതിനാൽ ഇത് ചട്ടവിരുദ്ധമല്ലെന്ന നിയമോപദേശമായിരുന്നു അന്ന് സർക്കാരിന് ലഭിച്ചത്.
ഇനി ഇപ്പോഴത്തെ അവസ്ഥയിലേക്ക് വന്നാൽ, ലീഗ് മനപ്പൂർവ്വം ഈ പ്രയോഗം ഒഴിവാക്കിയത് ആകാൻ തന്നെയാണ് സാധ്യതകളധികവും. ഇതിനോടകം വലിയ വിവാദങ്ങൾ ഉയരുകയും സംഘപരിവാർ ശക്തികൾ അത് ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ പാലിക്കാൻ മുന്നണിയോ പാർട്ടിയോ തീരുമാനിച്ചതുമാവാം. എന്തായാലും ഈ വിഷയം ഇനിയുള്ള ദിവസങ്ങളിൽ എത്രത്തോളം ജനശ്രദ്ധയിൽ എത്തുമെന്നും ചർച്ചയാകുമെന്നും കണ്ടറിയാം.






