ന്യൂഡൽഹി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസയും ഭർത്താവ് ഫർമാൻ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉണ്ട്.
തങ്ങൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടക്കുകയാണെന്നും അതിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് ഇരുവരുടെയും ആവശ്യം. ആദ്യ ജനന സർട്ടിഫിക്കറ്റ് ഏകപക്ഷീയമായി റദ്ദാക്കിയെന്നാണ് ഹർജിയിലെ ആരോപണം. മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളെയും ബന്ധുക്കളെയും നിരന്തരം ശല്യപ്പെടുത്തുകയാണെന്നും, അതിനാൽ കേരളത്തിൽ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാൻ പോലും കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകരായ ബി.എൽ നഗർ, കെ.ആർ സുഭാഷ് ചന്ദ്രൻ, അനിരുദ്ധ് കെ.പി എന്നിവരിലൂടെ ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.






