തിരുവനന്തപുരം: നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്റെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സത്യപ്രതിജ്ഞാ വേളയിൽ പിതാവിന്റെ പേര് ഉൾപ്പെടുത്തിയതിനെ ചൊല്ലിയുള്ള ആരോപണങ്ങൾ അദ്ദേഹം തള്ളി.
തന്റെ മുഴുവൻ പേര് വായിക്കുന്നത് സാധാരണ നടപടിയാണെന്നും പാസ്‌പോർട്ടിലും മറ്റ് രേഖകളിലും ഇത്തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആകുന്നതിന് മുൻപേ തന്നെ തന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള സ്മരണയ്ക്കായി അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ പേരും ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് അവസരം ലഭിക്കാത്തതിൽ സങ്കടമുണ്ടെന്നും മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചത് രാജ്ഭവനിൽ നിന്നുള്ള നിർദേശപ്രകാരമാണെന്നും വേദിയിൽ ഇരിക്കുമ്പോഴാണ് അത് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളതെന്നും പാടിത്തുടങ്ങിയ ശേഷം അത് തടയാൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.






