ന്യൂഡൽഹി: കേരള നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പിണറായി വിജയൻ ഒഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഇതിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനങ്ങളിലെ ശരീരഭാഷയെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും വീട്ടിൽ നിന്നുപോലും അതുസംബന്ധിച്ച അഭിപ്രായങ്ങൾ കേൾക്കേണ്ടിവരുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ തുറന്നുപറഞ്ഞു.
തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ചും പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പിന്തുണച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, വർഷങ്ങള്ക്ക് ശേഷം വിവിധ ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ അഭിപ്രായങ്ങൾ ഉയരുന്നുവെന്ന സൂചനകളും പാർട്ടിക്കുള്ളിൽ ശക്തമാണ്.
ഇതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചർച്ചാവിഷയമാകും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്താൻ നേരത്തെ പോളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തിനെതിരെ ഓൺലൈനായി ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര കമ്മിറ്റി യോഗത്തിലും ഈ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയരാനിടയുണ്ടെന്നാണ് സൂചന.






