കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ക്രൂയിസർ ജീപ്പും ചരക്കുലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 12.30ഓടെ ദേശീയപാതയിൽ ചീത്താപൂരിന് സമീപത്തായിരുന്നു അപകടം. യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ജീപ്പും ഗുജറാത്തിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ജീപ്പിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മരിച്ചവർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.
അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൽബുർഗി എസ്.പി. എ. ശ്രീനിവാസുലു സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ വാഡി പൊലീസ് കേസെടുത്തു.






