തിരുവനന്തപുരം: ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിന് പിന്നാലെ ‘ഉപകാരസ്മരണ’ പോലെ നടന്ന ഈ നിയമനം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ലാത്തതാണെന്നും പാർട്ടി വിമർശിച്ചു.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്ന എൽ.ഡി.എഫ് ആരോപണങ്ങൾ ഈ നിയമനം കൂടി ശരിവെക്കുന്നതാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ചീഫ് ഇലക്ടറൽ ഓഫീസർ ആയിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതായും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാളിലെ സമാന നിയമനങ്ങളെ ചൂണ്ടിക്കാട്ടി സിപിഎം വിമർശനം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ചീഫ് ഇലക്ഷൻ ഓഫീസർക്ക് ചീഫ് സെക്രട്ടറി പദവി നൽകിയതും, മറ്റ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സർക്കാർ സ്ഥാനങ്ങളിൽ നിയമിച്ചതും പ്രതിപക്ഷം ദേശീയതലത്തിൽ വിമർശിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
എസ്.ഐ.ആർ നടപടികളുടെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയതായും, അനർഹരെ ഉൾപ്പെടുത്തിയതായും സിപിഎം ആരോപിച്ചു. വോട്ടിംഗ് ചിഹ്നങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കാത്തത്, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ, തെരഞ്ഞെടുപ്പ് ജീവനക്കാരുടെ വോട്ടവകാശം നിഷേധിച്ചത് എന്നിവയും പാർട്ടി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടിംഗ് ശതമാനം പോലും കൃത്യമായി പുറത്തുവിടാത്തതും സ്ട്രോങ് റൂമുകൾ തുറന്നുവെന്ന ആക്ഷേപങ്ങളും ഗുരുതരമാണെന്ന് സിപിഎം പറഞ്ഞു. ഈ സംഭവങ്ങളിലെല്ലാം ആസൂത്രിത ഇടപെടൽ ഉണ്ടോയെന്ന സംശയം ബലപ്പെടുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ബംഗാളിലെ നിയമനങ്ങളെ കോൺഗ്രസും രാഹുൽ ഗാന്ധിയും ദേശീയതലത്തിൽ വിമർശിച്ചിരുന്നുവെന്നും, അതേ നിലപാട് കേരളത്തിലെ സമാന സംഭവത്തിലും സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ‘കൂൾ ഓഫ് ടൈം’ ഏർപ്പെടുത്തണമെന്ന കോൺഗ്രസ് ആവശ്യം ഓർമ്മിപ്പിച്ച പാർട്ടി, ഈ വിഷയത്തിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സിപിഎം വ്യക്തമാക്കി.





