ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. ഇതിനായുള്ള താൽപര്യപത്രം ഫ്രാൻസിന് ഉടൻ കൈമാറുമെന്നാണ് വിവരം. വാങ്ങുന്ന 114 വിമാനങ്ങളിൽ 90 എണ്ണം ഫ്രഞ്ച് കമ്പനി ഡസ്സോൾട്ട് ഏവിയേഷനും ഒരു ഇന്ത്യൻ കമ്പനിയും ചേർന്ന് ഇന്ത്യയിൽ നിർമ്മിക്കും. ബാക്കി വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തിക്കും.
വിമാന നിർമാണത്തിൽ ഏകദേശം പകുതിയോളം തദ്ദേശീയ സാമഗ്രികൾ ഉപയോഗിക്കാനാണ് പദ്ധതി. ഫ്രാൻസിന്റെ മറുപടി ലഭിച്ച ശേഷം ടെൻഡർ നടപടികളിലേക്ക് കടക്കും. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കരാർ ഒപ്പിടുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് ഫ്രാൻസ് സന്ദർശിക്കും. ഇന്ത്യയുടെ സ്വന്തം മിസൈലുകളായ അസ്ത്ര, ബ്രഹ്മോസ് എന്നിവ റഫാൽ വിമാനങ്ങളിൽ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കാനും ചർച്ചകൾ നടക്കുന്നു.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങളുണ്ട്. കൂടാതെ നാവികസേനയ്ക്കായി 26 റഫാൽ-എം വിമാനങ്ങൾ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാനും ഇന്ത്യ വികസിപ്പിക്കുന്ന പുതിയ യുദ്ധവിമാനങ്ങൾ പൂർണ സജ്ജമാകുന്നതുവരെ പ്രതിരോധ ശക്തി വർധിപ്പിക്കാനുമാണ് പുതിയ റഫാൽ വിമാനങ്ങൾ ഉപയോഗിക്കുക.






