ഇടുക്കി: കട്ടപ്പനയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. കൊല്ലം സ്വദേശിയായ പ്രശാന്തൻ (45) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ തമിഴ്നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ കട്ടപ്പനയിലെ ഒരു കടയ്ക്ക് സമീപം പ്രശാന്തനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധന നടത്തി. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചു.
ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിവന്നിരുന്ന ഇരുവരും ഞായറാഴ്ച രാത്രിയിൽ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






