തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെ പരിഹാസവുമായി പി.സി. ജോർജ്. “ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാട്ടിക്കൊടുക്കണം എന്ന് പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ” എന്നാണ് പി.സി. ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
പി.സി. ജോർജിന്റെ മകനും ബി.ജെ.പി. നേതാവുമായ ഷോൺ ജോർജ് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് തുടർ അന്വേഷണത്തിനായി വിവിധ കോടതികളെ സമീപിച്ചിരുന്ന വ്യക്തിയാണ്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലുമാണ് പ്രധാനമായും ഇ.ഡി. പരിശോധന നടക്കുന്നത്. സി.എം.ആർ.എൽ. ഓഫീസ്, സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ വീട്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് വീട് എന്നിവിടങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
മാസപ്പടി കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇ.ഡി. നടപടി ശക്തമാക്കിയത്.
അതേസമയം, റെയ്ഡിനെതിരെ സി.പി.എം. ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിലും കോഴിക്കോട്ട് എം. മെഹബൂബിന്റെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബി.ജെ.പി.യും കോൺഗ്രസും ചേർന്നുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇ.ഡി. റെയ്ഡ് നടക്കുന്നതെന്നാണ് സി.പി.എം. ആരോപണം.






