ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി യുടെ 2 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ വിൽപന നടക്കുമെന്നാണ് പ്രതീക്ഷ. ഈ ഓഹരി വിൽപനയിലൂടെ ഏകദേശം 10,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായി (QIB) ഓഹരികൾ വിറ്റഴിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഓഹരി വിൽപന സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എൽഐസി ഓഹരിവില ഇടിവ് രേഖപ്പെടുത്തി. ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റിയിൽ എൽഐസി ഓഹരി 3.32 ശതമാനം കുറഞ്ഞ് 826.55 രൂപയിലെത്തി. ഒരു ഘട്ടത്തിൽ വില 818.85 രൂപവരെ താഴ്ന്നതായും റിപ്പോർട്ടുണ്ട്.
ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (DIPAM) ആണ് വിൽപന നടപടികൾക്ക് നേതൃത്വം നൽകുന്നത്. 2022ൽ നടന്ന പ്രാരംഭ ഓഹരി വിൽപനയിലൂടെ (IPO) കേന്ദ്രം 3.5 ശതമാനം ഓഹരികൾ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിച്ചിരുന്നു.
മാർച്ച് 31 ലെ കണക്കുപ്രകാരം എൽഐസിയിൽ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം 96.5 ശതമാനമാണ്. സെബി നിയമപ്രകാരം കുറഞ്ഞത് 25 ശതമാനം പൊതുഓഹരി പങ്കാളിത്തം ഉറപ്പാക്കേണ്ടതിനാൽ, 2032 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി ഓഹരി വിൽപന തുടരുകയാണ്. ഏകദേശം 5.23 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് എൽഐസി. കഴിഞ്ഞ വർഷം ഓഹരി വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ദീർഘകാലത്തിൽ നിക്ഷേപകർക്ക് നേട്ടം നൽകിയിട്ടുള്ള സ്റ്റോക്കായാണ് വിലയിരുത്തപ്പെടുന്നത്.






