കൊച്ചി: താരസംഘടനയായ “അമ്മക്ക്” വെണ്ണല തൈയ്ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം രൂപ ടൈറ്റിൽ സ്പോൺസർഷിപ്പായി നൽകിയ നടപടി തെറ്റാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ആർ. വി. ബാബു ആരോപിച്ചു.
ക്ഷേത്രത്തിന്റെ ഫണ്ട് ക്ഷേത്ര കാര്യങ്ങൾക്കും ഭക്തജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി മാത്രം വിനിയോഗിക്കണമെന്ന കോടതി വിധി നിലനിൽക്കുന്നതിനിടെയാണ് വൻതുക ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചതെന്ന് ആർ.വി. ബാബു പറഞ്ഞു.
ഇക്കാര്യത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് ഉണ്ടായ 75 ലക്ഷം രൂപയുടെ നഷ്ടം ട്രസ്റ്റ് ഭാരവാഹികൾ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 14ന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘അമ്മ’യുടെ കുടുംബസംഗമ പരിപാടിക്ക് നൽകിയ ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നിരിക്കുന്നത്.






