മലപ്പുറം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായതായി മന്ത്രി സിപി ജോൺ പറഞ്ഞു. ഇതിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സന്ദർശനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ 30 ശതമാനം കുറവുണ്ടായതായി മന്ത്രി പറഞ്ഞു. മുൻപ് 10 ലക്ഷം വാഹനങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോൾ അത് ഏഴ് ലക്ഷമായി കുറഞ്ഞു. പാലക്കാട് ജില്ലയിലും 10 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് പല വാഹനങ്ങളും രജിസ്റ്റർ ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ വാഹന ഉടമകൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വാഹന രജിസ്ട്രേഷൻ സർക്കാർക്ക് വലിയ വരുമാന മാർഗമാണെന്നും, വരുമാനത്തിലെ കുറവ് പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്തെ ആർ.ടി.എ ഓഫീസുകളിൽ വലിയ ജോലിഭാരവും സൗകര്യക്കുറവും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർക്ക് ആയിരക്കണക്കിന് കോടി രൂപ വരുമാനം നൽകുന്ന വകുപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ യാർഡുകളുടെ അഭാവവും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി പുതിയ പദ്ധതികൾ നടപ്പാക്കാനാണ് ആലോചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






