എറണാകുളം: മൾട്ടിപ്ലക്സ് തീയറ്ററുകളിലെ കഫേകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായുള്ള പരാതിയെ തുടർന്ന് എറണാകുളത്ത് വ്യാപക പരിശോധന. ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നിവിടങ്ങളിലടക്കം വിവിധ തീയറ്ററുകളിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തീയറ്ററുകളിലെ കഫേകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം കണ്ടെത്തി.
മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലെ വിലയേക്കാൾ അഞ്ചിരട്ടി വരെ ഈടാക്കുന്നതായി കണ്ടെത്തി. സാധാരണ തീയറ്ററുകളിൽ സമാന ഉൽപ്പന്നങ്ങൾക്ക് പൊതുവിപണി വിലയുടെ ഇരട്ടിയോളം ഈടാക്കുന്നതായും പരിശോധനയിൽ വ്യക്തമായി.
വിലവിവര പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനുമാണ് മൂന്ന് കഫേകൾക്കെതിരെ കേസെടുത്തത്. ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രമേ വില അറിയാൻ കഴിയുന്ന സാഹചര്യം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അമിതവില ഈടാക്കുന്നതിൽ തീയറ്റർ മാനേജർമാർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി. പൊതുവിപണിയിലെ വിലയുമായി ചേർന്നുനിൽക്കുന്ന തരത്തിൽ വില പുനഃക്രമീകരിക്കണമെന്നും കർശന നിർദേശം നൽകി. എല്ലാ തീയറ്ററുകളിലും സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.
രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് നാല് മണിവരെ നീണ്ടു. വരും ദിവസങ്ങളിൽ കൂടുതൽ തീയറ്ററുകളിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പരിശോധനയ്ക്ക് പിന്നാലെ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പോപ്‌കോൺ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്നും ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തുമെന്നും മൾട്ടിപ്ലക്സ് തീയറ്റർ മാനേജ്മെന്റുകൾ അറിയിച്ചു.
എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി.ആർ. ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എൻ.സി., അസിസ്റ്റന്റ് കൺട്രോളർ വേണു കെ.ബി. തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെയും ലീഗൽ മെട്രോളജി വിഭാഗത്തിലെയും ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.


