ലോസ് ഏഞ്ചലസ്: 2026 ജൂണ്‍ 11 ന് മെക്സിക്കോയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തില്‍ കാല്പന്ത് പ്രേമികളുടെ സിരകളില്‍ ആവേശം നിറച്ച് പന്തുരുളാന്‍ പോവുകയാണ്. ഇനിയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളുടെ കാല്പന്ത് കാലം.
ലോകം കാത്തിരിക്കുന്ന മാമാങ്കത്തിന് തിരികൊളുത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. അപ്പോഴും ഉയരുന്നത് പ്രതിസന്ധികളുടേയും ആശങ്കകളുടേയും വാര്‍ത്തകളാണ്. പഴയ ആവേശം ഈ ലോകകപ്പിനില്ല എന്നതാണ് പ്രധാന ആശങ്ക.
അമേരിക്ക – ഇസ്രയേല്‍ – ഇറാന് സംഘര്‍ഷത്തിനും അതുണ്ടായക്കിയ ആഗോള പ്രതിസന്ധിക്കും ഇടയിലേക്കാണ് ലോകകപ്പ് വരുന്നത്. യുദ്ധസമാന സാഹചര്യങ്ങള്‍ക്കിടെ ലോകകപ്പില്‍ പങ്കെടുക്കില്ലെന്നായിരുന്നു ഇറാന്റെ ആദ്യ തീരുമാനം. ഇറാന്റെ മാച്ചുകള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്ന ആവശ്യവും ഫിഫ തള്ളി. ഇറാന് കളിക്കാര്‍ക്ക് സുരക്ഷയുറപ്പു നല്‍കില്ലെന്ന ട്രംപിന്റെ പ്രസ്താവനയും ചര്‍ച്ചയായിരുന്നു. അമേരിക്കയിലെ വെസ്റ്റ് കോസ്റ്റില്‍ കളിക്കിറങ്ങേണ്ട ടീം യുഎസ്, കനേഡിയന്‍ വിസകള്‍ക്കായി തുര്‍ക്കിയില്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ്.
ഏറ്റവും വലിയ മറ്റൊരു വെല്ലുവിളിയാണ് ടിക്കറ്റ് നിരക്ക്. ഡിസംബറില്‍ ടിക്കറ്റ് വില്പന ആരംഭിച്ചപ്പോള്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് 140 ഡോളറും ഫൈനല്‍ മത്സരത്തിന് 8680 ഡേളറുമായിരുന്നെങ്കില്‍ ഏപ്രിലില്‍ റീസ്റ്റാര്‍ട്ട് ചെയ്ത സെയിലില്‍ ടിക്കറ്റ് വില 10,990 ഡോളറായി ഉയര്‍ന്നു. പത്തു ലക്ഷത്തി അന്‍പതിനായിരം രൂപ. അതോടെ ടിക്കറ്റ് വില്‍പ്പന ഇടിഞ്ഞു.
യാത്രാച്ചെലവ് 12 മടങ്ങാക്കിയാണ് ഉയര്‍ത്തിയത്. 12 ഡോളര്‍ വിലയുണ്ടായ ടിക്കറ്റിന് 150 ഡോളറാണ് വില. സാധാരണക്കാരായ ജനങ്ങള്‍ ഇതോടെ സ്റ്റേഡിയങ്ങളില്‍ എത്താതെയാകും.
എബേള ഭീഷണിക്കിടെ കോംഗോ ടീമിനും ലോകകപ്പില്‍ പങ്കെടുക്കാനാകുമോ എന്ന പ്രതിസന്ധിയുണ്ട്. ജൂണ്‍ 11 ലെ ആദ്യ മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ 21 ദിവസത്തെ എബോള ഐസൊലേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ നിര്‍ദേശം.
ലോകകപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ മെക്സിക്കോയിലെ പിരമിഡുകള്‍ക്ക് സമീപം വെടിവെപ്പ് നടന്നതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.






