തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിക്ക് മുന്നിൽ സസ്പെൻഷനിലായ ഗണ്മാൻമാരും. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ സസ്പെൻഷൻ നേരിട്ട അനിൽകുമാറും സന്ദീപും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് ബേക്കറി ജംഗ്ഷനിലെ വസതിക്ക് മുന്നിൽ എത്തിയത്. ഇവർ വീടിന് പുറത്തുനിന്ന് കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇ ഡി പരിശോധനയ്ക്കിടെ പിണറായി വിജയൻ, ഭാര്യ, മകൾ, ചെറുമകൻ എന്നിവരെ മാത്രമാണ് വീടിനുള്ളിൽ തുടരാൻ അനുവദിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്തേക്ക് മാറ്റിയിരുന്നു.
2023 ഡിസംബറിൽ ആലപ്പുഴയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് കെ.എസ്.യു നേതാക്കളായ എ.ഡി. തോമസിനും അജയ് ജുവൽ കുരിയാക്കോസിനുമെതിരെ ആക്രമണം നടന്നത്. സംഭവത്തിൽ അനിൽകുമാറും സന്ദീപും ഉൾപ്പെടെ അഞ്ച് പോലീസുകാർക്കെതിരെയാണ് നടപടി ഉണ്ടായത്.
എസ്ഐടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിഷേധക്കാരെ ഗൺമാന്മാർ മർദിച്ചതിന് ന്യായീകരണമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.






