ഇന്ത്യൻ റെയിൽവേയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും സംബന്ധിച്ച പരാതികൾ വീണ്ടും ചർച്ചയാകുന്നു. ട്രെയിനുകളിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ മോശം നിലവാരവും അമിതവിലയും ചൂണ്ടിക്കാട്ടി നിരവധി സംഭവങ്ങൾ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ വീഡിയോയും സമാന ആശങ്കകൾ ഉയർത്തുന്നതാണ്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ സമൂസ വിൽക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വിൽപ്പനയ്ക്കായി വെച്ചിരിക്കുന്ന സമൂസകൾ നിറച്ച തുറന്ന പാത്രത്തിന് മുകളിൽ കാലുകൾ കയറ്റിവെച്ച് ഫോണിൽ സംസാരിച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ട്രെയിനിലെ വാഷ്‌ബേസിനിന് സമീപവും അഴുക്കുപിടിച്ച വാതിലിനരികിലുമാണ് ഇയാൾ ഇരിക്കുന്നത്.
ഇത്തരം സാഹചര്യങ്ങൾ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. മലിനമായ അന്തരീക്ഷത്തിൽ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നത് വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
റെയിൽവേ കാറ്ററിംഗ് സേവനങ്ങളിലെ ശുചിത്വ മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യവും ഈ സംഭവം വീണ്ടും ഉയർത്തിക്കാട്ടുന്നു. യാത്രയ്ക്കിടെ പണം നൽകി വാങ്ങുന്ന ഭക്ഷണത്തിൽ കുറഞ്ഞത് അടിസ്ഥാന വൃത്തിയെങ്കിലും ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






