തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ. ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി. ആക്കുളത്തെ ഫാക്ടറിയിലെ നിർമാണ യൂണിറ്റ് നവീകരിച്ച് ഉൽപ്പാദന ശേഷി 30 ലക്ഷമാക്കി വർധിപ്പിച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചത്. നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണവും പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര ഉൽപ്പാദന ശേഷി ശക്തിപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഉൽപ്പാദനം വർധിച്ചതോടെ 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം കൂടുതൽ ആർത്തവ കപ്പുകൾ വിതരണം ചെയ്യാൻ എച്ച്.എൽ.എല്ലിന് സാധിക്കും.
എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘തിങ്കൾ’ പദ്ധതിയിലൂടെയാണ് ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. സ്ത്രീകൾക്ക് ആർത്തവാരോഗ്യ സംരക്ഷണവും സാമ്പത്തിക ലാഭവും ഉറപ്പാക്കുന്നതിനൊപ്പം, സാനിറ്ററി നാപ്കിനുകൾ മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുമാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം ലക്ഷക്കണക്കിന് ടൺ സാനിറ്ററി നാപ്കിൻ മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, ആർത്തവ കപ്പുകളുടെ ഉപയോഗം നല്ല മാറ്റം ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.






