ന്യൂഡൽഹി: സിബിഎസ്ഇയുടെ ഒഎസ്എം മൂല്യനിർണയ സംവിധാനം നടപ്പാക്കാൻ നൽകിയ കരാറിൽ നിബന്ധനകൾ മാറ്റിയെന്ന ആരോപണം. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് അപേക്ഷിക്കാനാകില്ലെന്ന നിബന്ധനയിൽ മാറ്റം വരുത്തിയതായാണ് ആരോപണം.
കോംപ്റ്റ് (COEMPT) എന്ന കമ്പനിക്ക് കരാർ ലഭിക്കുന്ന രീതിയിൽ ടെൻഡർ മാനദണ്ഡങ്ങൾ മാറ്റിയെന്നാണ് ആരോപണം. ടിസിഎസ്, കോംപ്റ്റ്, റാങ്ക്ഗുരു ടെക്നോളജി സൊല്യൂഷൻസ് എന്നീ കമ്പനികൾ അവസാന ഘട്ടം വരെ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുൻപ് കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് അപേക്ഷിക്കാനാവില്ലെന്ന നിബന്ധന പിന്നീട് ‘നിലവിൽ കരിമ്പട്ടികയിൽ ഉള്ള കമ്പനികൾ’ എന്നാക്കി മാറ്റിയതായും, വാർഷിക ടേൺഓവർ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളിലും ഇളവ് നൽകിയതായും ആരോപണമുണ്ട്. ഈ നടപടികളിലൂടെ കരാർ കോംപ്റ്റ് കമ്പനിക്ക് ലഭിച്ചതായാണ് ആക്ഷേപം. വിഷയവുമായി ബന്ധപ്പെട്ട ഒരു ലേഖനം രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഒഎസ്എം സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയിരുന്നു. ജനുവരിയിൽ ഡൽഹിയിലെ അഞ്ച് സ്കൂളുകളിൽ നടത്തിയ പരീക്ഷണത്തിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. പുനർമൂല്യനിർണയ നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തിയതായും വിവരമുണ്ട്. തിങ്കളാഴ്ച മുതൽ പുനർമൂല്യനിർണയത്തിനായി അപേക്ഷകൾ സ്വീകരിക്കും. ഇതിനായി ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിൽ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.
നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ പ്രവർത്തകർ ഡൽഹിയിലെ സിബിഎസ്ഇ ദേശീയ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം നടത്തി.






