കൊച്ചി: കൊച്ചിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തോടാണ് യുവാക്കൾ ആക്രമണസ്വഭാവം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് കൈവിരലിന് പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
ഇടപ്പള്ളിക്ക് സമീപമുള്ള മരോട്ടിച്ചോട് ജംഗ്ഷനിൽ ആണ് സംഭവം നടന്നത്. കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്ന് എത്തിയ പൊലീസ് സംഘത്തോടാണ് യുവാക്കൾ വാക്കേറ്റവും രോഷപ്രകടനവും നടത്തിയത്. ഇടപ്പളളിയിലെ ഒരു മാളിൽ സെക്യൂരിറ്റി ജീവനക്കാരായ ഇവർ, ജോലിസംബന്ധമായ പ്രശ്നത്തിൽ പൊലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ച് ബഹളം ഉണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. തുടർന്ന് വാക്കേറ്റം സംഘർഷത്തിലേക്ക് മാറി, കല്ലേറും ഉണ്ടായതായി പോലീസ് അറിയിച്ചു.
സംഘർഷം നിയന്ത്രിക്കാൻ കൂടുതൽ പോലീസ് എത്തിച്ചതിന് ശേഷമാണ് യുവാക്കളെ കീഴ്പ്പെടുത്തിയത്. ബലപ്രയോഗത്തിനിടെയാണ് എസ്എച്ച്ഒ ഉദയകുമാറിന് കൈവിരലിന് പരിക്കേറ്റത്. നെന്മാറ സ്വദേശി ഷംസുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ അൽത്താഫ്, അജ്മൽ, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.






