ബീജിങ്: ചൈനയിലെ മരുഭൂമിയിൽ വലിയ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം 80-ലധികം പുതിയ കേന്ദ്രങ്ങൾ ഈ പ്രദേശത്ത് നിർമ്മിക്കപ്പെടുന്നുണ്ട്. ഉപഗ്രഹ ആശയവിനിമയം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നതായും ചിത്രങ്ങളിൽ വ്യക്തമാക്കുന്നു.
കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമി പ്രദേശത്തിന് സമീപമുള്ള അഷ്ടഭുജാകൃതിയിലുള്ള രണ്ട് വലിയ സമുച്ചയങ്ങളെയാണ് നിർമാണത്തിന്റെ കേന്ദ്രമായി കാണുന്നത്. ഇവ ഹാമിയിലെ ആണവ മിസൈൽ ശേഖര കേന്ദ്രങ്ങളുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ഒന്നാമത്തെ സമുച്ചയം ഹാമിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയും രണ്ടാമത്തേത് 230 കിലോമീറ്റർ അകലെയുമാണ്. ഇവിടെ സൈനികർക്കുള്ള താമസ സൗകര്യങ്ങളും വലിയ സൈനിക വാഹനങ്ങളും ഉള്ളതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ സായുധ ബങ്കറുകളും ആയുധ സംഭരണ കേന്ദ്രങ്ങളും ഇവിടെ കാണപ്പെടുന്നു.
ഏപ്രിലും മേയിലും ഈ പ്രദേശത്ത് സൈനിക അഭ്യാസങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചൈന ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ചൈനയുടെ ആണവ നയം ആദ്യം ഉപയോഗിക്കില്ല എന്നതാണ്. എന്നാൽ തായ്‌വാൻ വിഷയത്തിൽ സംഘർഷം ഉയർന്നാൽ വ്യത്യസ്ത സാഹചര്യങ്ങൾ ഉണ്ടാകാമെന്ന വിലയിരുത്തലുകളും വിദഗ്ധർ മുന്നോട്ടുവെക്കുന്നു. തായ്‌വാൻ വിഷയത്തിൽ തർക്കങ്ങൾ വഷളായാൽ അത് അമേരിക്ക–ചൈന ബന്ധത്തെ ബാധിക്കുമെന്ന് നേരത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.






