ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന കയറ്റുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവ കേന്ദ്ര സർക്കാർ കുറച്ചു. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവയിലാണ് ഇളവ് പ്രഖ്യാപിച്ചത്.
പുതുക്കിയ നിരക്കുകൾ 2026 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 3 രൂപയിൽ നിന്ന് 1.5 രൂപയായി കുറച്ചു. ഡീസലിന്റെ തീരുവ 16.5 രൂപയിൽ നിന്ന് 13.5 രൂപയായി കുറഞ്ഞു. വിമാന ഇന്ധനത്തിന്റെ (എടിഎഫ്) തീരുവ 16 രൂപയിൽ നിന്ന് 9.5 രൂപയായി കുറച്ചിട്ടുണ്ട്.
2026 മാർച്ച് 27 മുതൽ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനായി അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയും ആഭ്യന്തര വിലയും ഏകദേശം തുല്യമായ സാഹചര്യത്തിലാണ് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, കയറ്റുമതി തീരുവയിൽ മാറ്റം വന്നാലും ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എക്സൈസ് ഡ്യൂട്ടി നിലവിലുള്ള നിരക്കിൽ തുടരുമെന്നും അറിയിച്ചു. രാജ്യത്ത് നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്നും, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഊർജ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി.






