കാസർകോട്: പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ഗോവയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബേക്കലിലെ ഒരു ജ്വല്ലറിയിൽ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
മെയ് 27ന് ഉച്ചയ്ക്ക് ഒരു മണിയോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് എന്നാണ് പേരെന്നും പറഞ്ഞാണ് പ്രതി ജ്വല്ലറിയിൽ എത്തിയത്. സംശയം ഒഴിവാക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ വരെ ഇയാൾ പഠിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാമെന്ന് പറഞ്ഞ് പ്രതി ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. ആദ്യം രണ്ട് രൂപ മാത്രമാണ് അയച്ചത്. ബാക്കി ഉടൻ വരുമെന്ന് പറഞ്ഞെങ്കിലും പിന്നീട് പണം ലഭിച്ചില്ല.
സംശയം തോന്നിയ ജീവനക്കാർ ബേക്കൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അപ്പോൾ അഖിൽ എന്ന പേരിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ലീവിലാണെന്ന് സ്റ്റേഷനിൽ നിന്ന് മറുപടി ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ 2,60,500 രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ അറിയിച്ചു. പൊലീസുകാരുടെ പേരുകൾ വരെ പറഞ്ഞതോടെ സംശയം തോന്നാതായിരുന്നുവെന്നും ഉടമ പറഞ്ഞു.






