തൃശ്ശൂർ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ വൻ മരംമുറിയും ക്രമക്കേടുകളും നടന്നതായി വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെ 18 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പട്ടയഭൂമികളിലെ മരങ്ങളാണ് ചട്ടങ്ങൾ ലംഘിച്ച് മുറിച്ചുമാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തൃശ്ശൂർ സെൻട്രൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് സമർപ്പിച്ചു. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ വിലമതിപ്പുള്ള മരങ്ങൾ മുറിച്ചതിലും അവയുടെ വില നിശ്ചയിച്ചതിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മരങ്ങൾ ലേലത്തിൽ എടുത്ത വ്യക്തിക്ക് തടി കൊണ്ടുപോകാൻ അനുമതി നൽകിയതിലും ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള മരങ്ങൾ നേരിട്ട് വനംവകുപ്പ് മുഖേന വിറ്റ് തുക സർക്കാർ ഖജനാവിൽ അടയ്ക്കേണ്ടതായിരുന്നു. എന്നാൽ ഈ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മലയോര ഹൈവേ വികസനത്തിന്റെ പേരിൽ മുറിച്ചുമാറ്റുന്ന മരങ്ങളുടെ വരുമാനം സർക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള കരാർ തിരുവനന്തപുരം ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് നൽകിയതെന്ന് വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നു. മരംമുറിക്ക് എത്തിയവർ നൽകിയ രേഖകൾ പ്രകാരം 2,730 തേക്ക് മരങ്ങൾ മുറിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് വനംവകുപ്പ്.






