പത്തനംതിട്ട: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ മുളക്കുഴ അരീക്കര സ്വദേശിയായ രഞ്ജിത്ത് (42) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ യുവതി സ്കൂട്ടർ ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്ത് അകത്തേക്ക് പോയിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സ്കൂട്ടർ കാണാതായതിനെ തുടർന്ന് യുവതി ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകീട്ട് കിടങ്ങന്നൂർ ഭാഗത്ത് നിന്ന് സ്കൂട്ടറിൽ വരികയായിരുന്ന രഞ്ജിത്തിനെ പോലീസ് കണ്ടെത്തി. വാഹനം തടയാൻ ശ്രമിച്ചപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ തെന്നിവീണതോടെ പോലീസ് ഇയാളെ പിടികൂടി. മോഷ്ടിക്കപ്പെട്ട സ്കൂട്ടറും പോലീസ് കണ്ടെടുത്തു.
ചെങ്ങന്നൂർ, പന്തളം, ആറന്മുള, അടൂർ, കിളിമാനൂർ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ വ്യക്തിയാണ് രഞ്ജിത്തെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണ്.






