കൊച്ചി: നടി അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉയർന്നു. സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തിയെന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇതിന് ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശമാണ് തർക്കത്തിന് തുടക്കമെന്നുവും അത് തന്റെ കുടുംബജീവിതത്തെ ബാധിച്ചതിനാൽ പോലീസിൽ പരാതി നൽകേണ്ടി വന്നതാണെന്നും അവർ പറഞ്ഞു.
“ചേച്ചി ദുബായിൽ വച്ച് എന്തെങ്കിലും ഫോട്ടോ എടുത്തിരുന്നോ?” എന്ന സന്ദേശമാണ് പ്രശ്നത്തിന് കാരണമായതെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചു. പലതവണ ചോദിച്ചിട്ടും അൻസിബ വ്യക്തമായ വിശദീകരണം നൽകിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സംഘടനകൾ ഇടപെടേണ്ടതില്ലെന്നും ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടു.
അതേസമയം, താൻ അയച്ച വാട്സ്ആപ്പ് സന്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാണ് അൻസിബയുടെ പരാതി. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും ഭീഷണിപ്പെടുത്തിയതായും അവർ ആരോപിക്കുന്നു. കൂടാതെ ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അൻസിബ, നടൻ ടിനി ടോമിനെയും അമ്മ സംഘടനയെയും വിമർശിച്ചു. തന്റെ പേരിനെ ചൊല്ലി വ്യക്തിവിരോധം തീർക്കാൻ ശ്രമിച്ചതായും ടിനി ടോം അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും അവർ ആരോപിച്ചു. ഇതിനിടെ ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് കാട്ടി നടി നീനാ കുറുപ്പും സംഘടനയ്ക്ക് പരാതി നൽകിയിട്ടുണ്ട്.






