തിരുവനന്തപുരം: വഴുതക്കാട് കൃഷ്ണവിലാസം റോഡിൽ ഡ്രൈനേജ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് അഞ്ച് ദിവസമായി ഉണ്ടായിരുന്ന മലിനജല പ്രശ്നത്തിന് ഒടുവിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. എക്സിക്യുട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം തുടങ്ങിയത്.
പൈപ്പിനുള്ളിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്നാണ് പൈപ്പ് പൊട്ടിയത്. ഇതോടെ മലിനജലം റോഡിലൂടെ ഒഴുകി പ്രദേശത്ത് ശക്തമായ ദുർഗന്ധം പരന്നിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്ന പ്രദേശമായതിനാൽ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.
പ്രദേശവാസികൾ നഗരസഭയിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചിരുന്നു. വിവിഐപി മേഖലയായിട്ടും അടിസ്ഥാന സൗകര്യ തകരാർ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതർ ഇടപെട്ടത്.
ബിജെപി ഭരണത്തിലുള്ള നഗരസഭയിലെ അവഗണനയ്ക്കെതിരെയും വിമർശനം ഉയർന്നിരുന്നു. തുടർന്ന് കൗൺസിലർ പി ടി മധുവിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ അറ്റകുറ്റപ്പണി ആരംഭിച്ചത്.
മാലിന്യം നീക്കി ഡ്രൈനേജ് സംവിധാനത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






