ന്യൂഡല്‍ഹി: വിവാഹിതയായ പെണ്മക്കള്ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളുടെ വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിന്റെ ഡീലര്‍ ലൈസന്‍സിനായി നല്കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതിനെതിരെയാണ് യുവതി അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. വിവാഹിതയായിട്ടും സ്വന്തം കുടുംബത്തില്‍ താമസിച്ച് മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയേയും പരിചരിച്ചുവരികയായിരുന്നു യുവതി. എന്നാൽ ഈ വിഷയത്തിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. അതിനാലാണ് സുപ്രീം കോടതി ഇടപെട്ടത്. കുടുംബം എന്നതിന്റെ നിര്‍വചനത്തില്‍ നിന്നും വിവാഹിതരായ പെണ്മക്കളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.






