തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുള്ള അന്തരീക്ഷ മാറ്റങ്ങളാണ് കാലവർഷ പുരോഗതിക്ക് അനുകൂല സാഹചര്യം ഒരുക്കുന്നത്.
തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, തമിഴ്‌നാട് പ്രദേശങ്ങൾ ഉൾപ്പെടെ കാലവർഷം വ്യാപിക്കുന്നതിനൊപ്പം ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തെക്കൻ കേരള തീരത്തിന് സമീപം നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിനും കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് 5 മുതൽ 7 വരെ തീയതികളിൽ, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു.




