കോഴിക്കോട്: അലിഗഢ് സർവകലാശാലയിൽ നിന്നും വിരമിക്കുന്ന പ്രൊഫസർ ടി.എൻ സതീശനെക്കുറിച്ച് ജൻമഭൂമിയിൽ വന്ന ലേഖനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എം.എൻ കാരശ്ശേരി. ആ ലേഖനം താൻ എഴുതിയതല്ലെന്നും തൻറെ പേര് വെച്ച് തെറ്റായി അച്ചടിച്ചു വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘അലിഗഢിൽ 38 വർഷത്തെ മലയാള സാധന’ എന്ന തലക്കെട്ടിലായിരുന്നു മെയ് 31ന് പുറത്തിറങ്ങിയ ജൻമഭൂമി വാരാന്ത്യപതിപ്പിലെ ലേഖനം. സർവകലാശാലയിലെ മലയാളം പ്രൊഫസറായിരുന്ന സതീശനെ കുറിച്ചും പ്രൊഫസറുടെ അക്കാദമിക് മികവിനെക്കുറിച്ചും സർവകലാശാലക്ക് നൽകിയ സംഭാവനയെക്കുറിച്ചുമുള്ളതാണ് ലേഖനം.
ലേഖനം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കി. എന്നാൽ ”ഈ ലേഖനം ഞാൻ എഴുതിയതല്ല. ശ്രീ സതീശൻ അവനവനെപ്പറ്റി എഴുതിയ ലേഖനം എൻറെ പേര് വെച്ച് തെറ്റായി അച്ചടിച്ചു വന്നു എന്ന് സതീശൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമല്ല. ഞാൻ ജന്മഭൂമി കാണാറില്ല. ഈ ലേഖനവും കണ്ടിട്ടില്ല. തിരുത്ത് കൊടുക്കാൻ ജന്മഭൂമിക്കാരോട് പറയണമെന്ന് ഞാൻ സതീശനെ ഏല്പിച്ചിരുന്നു. ആ പത്രത്തിൽ നിന്ന് ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല” എന്നായിരുന്നു കാരശ്ശേരിയുടെ മറുപടി.






