വാഷിങ്ടൺ: ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് കാണികൾക്ക് വെള്ളക്കുപ്പികൾ കൊണ്ടുപോകുന്നതിന് ഫിഫ വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ തീരുമാനം.
മത്സരങ്ങൾക്കിടെ കുപ്പികളും മറ്റ് വസ്തുക്കളും സ്റ്റേഡിയത്തിനകത്തേക്ക് എറിയുന്നതിലൂടെ കളിക്കാർക്കും റഫറിമാർക്കും ആരാധകർക്കും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം. നേരത്തെ ഒരു ലിറ്റർ വരെ ശേഷിയുള്ള സുതാര്യ പ്ലാസ്റ്റിക് കുപ്പികൾ അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവയും സ്റ്റേഡിയത്തിനകത്ത് നിരോധിച്ചു. കളിക്കാർ, റഫറിമാർ, വോളന്റിയർമാർ, ജീവനക്കാർ, ആരാധകർ എന്നിവരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്ന് ഫിഫ അറിയിച്ചു.
സ്റ്റേഡിയത്തിനകത്ത് കാണികൾക്ക് കുടിവെള്ളം വാങ്ങാൻ സൗകര്യമുണ്ടാകുമെന്നും, ഇതിനായി അധിക നിരക്ക് ഈടാക്കില്ലെന്നും ഫിഫ ഉറപ്പുനൽകി.
ടിക്കറ്റ് നിരക്കുകളും യാത്രാചെലവുകളും വർധിച്ചതിനെച്ചൊല്ലിയുള്ള പരാതികൾക്കിടെയാണ് വെള്ളക്കുപ്പികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ഖത്തർ ലോകകപ്പിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു.






