മെക്സിക്കോ സിറ്റി: ഈ ലോകകപ്പ് സാങ്കേതിക വിപ്ലവത്തിന്റേത് കൂടിയാണ്. കളിയിലെ നിർണായക തീരുമാനങ്ങൾ കൂടുതൽ കൃത്യമാക്കാനും, മത്സരങ്ങളുടെ തത്സമയ വിശകലനം മെച്ചപ്പെടുത്താനും, ഒപ്പം കാണികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കാനും ലക്ഷ്യമിട്ടാണ് അത്യാധുനിക സാങ്കേതികവിദ്യകൾ ഫിഫ അവതരിപ്പിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ‘അഡ്വാൻസ്ഡ് സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്നോളജി’ ഈ ടൂർണമെന്റിൽ ഉപയോഗിക്കും. പുതിയ സാങ്കേതികവിദ്യ പ്രകാരം ഓഫ്‌സൈഡ് വിവരങ്ങൾ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് (VAR) പോകുന്നതിന് പകരം കളിക്കളത്തിലുള്ള അസിസ്റ്റന്റ് റഫറിമാർക്ക് നേരിട്ട് സ്മാർട്ട് വാച്ചിലൂടെയോ മറ്റോ സന്ദേശമായി ലഭിക്കും. ഇത് ഓഫ്‌സൈഡ് കോളുകൾ കൂടുതൽ വേഗത്തിൽ പ്രഖ്യാപിക്കാൻ സഹായിക്കും. എന്നാൽ പൊസിഷൻ അടിസ്ഥാനമാക്കിയുള്ള ഓഫ്‌സൈഡ് തീരുമാനങ്ങൾക്ക് മാത്രമായിരിക്കും ഈ സംവിധാനം ഉപയോഗിക്കുക.
കൂടുതൽ കൃത്യത ഉറപ്പാക്കുന്നതിനായി ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ടൂർണമെന്റിന് മുന്നോടിയായി ത്രീഡി സ്കാനിംഗിന് വിധേയമാക്കും. ഇവരുടെ ഡിജിറ്റൽ അവതാറുകൾ ഓഫ്‌സൈഡ് സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നത് വഴി ചാനൽ സംപ്രേഷണങ്ങളിലെ ത്രീഡി റീപ്ലേകളുടെ നിലവാരം വലിയ രീതിയിൽ വർധിക്കും. ഇതിനുപുറമേ, ടൂർണമെന്റിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും ഒരുപോലെ മത്സര വിവരങ്ങളും തന്ത്രങ്ങളും വിശകലനം ചെയ്യാൻ സഹായിക്കുന്ന ‘ഫുട്ബോൾ എഐ പ്രോ’ എന്ന ജനറേറ്റീവ് എഐ അസിസ്റ്റന്റും ഫിഫ പുറത്തിറക്കും. ടീമുകളുടെ സാമ്പത്തിക ശേഷിയോ മറ്റ് സൗകര്യങ്ങളോ നോക്കാതെ എല്ലാവർക്കും ആധുനിക ഫുട്ബോൾ അനലിറ്റിക്സ് ലഭ്യമാക്കുകയാണ് ഫിഫ ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ലോകകപ്പിൽ പരീക്ഷിച്ച റഫറിമാരുടെ ബോഡി ക്യാമറകൾ കൂടുതൽ മികച്ച സാങ്കേതികവിദ്യയോടെ ഈ ലോകകപ്പിലും ഉപയോഗിക്കും. വേഗത്തിലുള്ള ഓട്ടത്തിനിടയിലും ദൃശ്യങ്ങൾ മങ്ങുന്നത് ഒഴിവാക്കാനും, റഫറിയുടെ കാഴ്ചപ്പാടിലുള്ള തത്സമയ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ കാണികളിലേക്ക് എത്തിക്കാനും ഈ അപ്ഗ്രേഡ് സഹായിക്കും. ഓരോ സ്റ്റേഡിയത്തിലും 16 ഒപ്റ്റിക്കൽ ട്രാക്കിംഗ് ക്യാമറകൾ വീതം സ്ഥാപിക്കും. ഇത് ഒരു മത്സരത്തിൽ 150 ദശലക്ഷത്തിലധികം ട്രാക്കിംഗ് ഡാറ്റകൾ നിർമിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് മത്സരങ്ങൾ പൂർണമായി ത്രീഡി രൂപത്തിൽ പുനഃസൃഷ്ടിക്കാനും വാർ തീരുമാനങ്ങളെ പിന്തുണയ്ക്കാനും സാധിക്കും.






