തായ്പേ: തായ്വാന്റെ അതിർത്തിക്ക് ചുറ്റുമായി വെറും 24 മണിക്കൂറിനിടെ വൻ സൈനിക വിന്യാസവുമായി ചൈന. തായ്വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, ശനിയാഴ്ച രാവിലെ 6 മണി വരെയുള്ള 24 മണിക്കൂറിനിടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 22 യുദ്ധവിമാനങ്ങളും, ചൈനീസ് നാവികസേനയുടെ 8 കപ്പലുകളും, രണ്ട് ഔദ്യോഗിക ചൈനീസ് കപ്പലുകളും തായ്വാനെ ചുറ്റിപ്പറ്റിയ മേഖലകളിൽ കണ്ടെത്തി.
നിരീക്ഷണത്തിലായ 22 വിമാനങ്ങളിൽ രണ്ടെണ്ണം തായ്വാൻ കടലിടുക്കിലെ അനൗദ്യോഗിക അതിർത്തിരേഖയായ മീഡിയൻ ലൈൻ മുറിച്ചുകടന്ന് തായ്വാന്റെ മധ്യ, തെക്കുപടിഞ്ഞാറൻ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് (ADIZ) പ്രവേശിച്ചതായി മന്ത്രാലയം അറിയിച്ചു.
തായ്വാനെ ലക്ഷ്യമിട്ട് ചൈന നടത്തുന്ന സൈനിക സമ്മർദനയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ചൈനയുടെ സൈനിക സാന്നിധ്യം വർധിച്ചതിനെ തുടർന്ന് തായ്വാൻ സായുധസേന ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. യുദ്ധവിമാനങ്ങളും നാവികസേനാ കപ്പലുകളും വിന്യസിച്ചതിനൊപ്പം, തീരപ്രദേശങ്ങളിലെ മിസൈൽ നിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മുൻ ദിവസവും മേഖലയിൽ ചൈനയുടെ സമാന സൈനിക സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. അന്ന് ഏഴ് യുദ്ധവിമാനങ്ങളും പത്ത് നാവികസേനാ കപ്പലുകളും ആറ് ഔദ്യോഗിക കപ്പലുകളും തായ്വാന്റെ സമീപപ്രദേശങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ച് വിമാനങ്ങൾ തെക്കുപടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ചൈനയുടെ വർധിച്ചുവരുന്ന സൈനിക സമ്മർദത്തിനിടെ തായ്വാൻ തദ്ദേശീയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനിയുടെ കടൽപരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ആഴക്കടലിലേക്ക് മുങ്ങിത്താഴുന്ന പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടത് തായ്വാന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
തായ്വാൻ തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ചൈനയുടെ അവകാശവാദവും, സ്വതന്ത്ര ജനാധിപത്യ ഭരണസംവിധാനമുള്ള രാഷ്ട്രമായി തുടരാനുള്ള തായ്വാന്റെ നിലപാടുമാണ് മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ പ്രധാന കാരണം.






