തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറഞ്ഞു. വിദ്യാർഥിയായ പതിനാറുകാരനേയും പിതാവിനേയും ക്രൂരമായി മർദിച്ച കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വിദ്യാർഥിയുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. പിതാവിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പതിനാറുകാരും പിതാവിനും മർദനമേൽക്കുന്നത്. വാഹനം മാറ്റാൻ പറഞ്ഞതിനെത്തുടർന്നാണ് മർദനം ഉണ്ടായത്. ഹെൽമെറ്റും കല്ലും ഉപയോഗിച്ച് ഇയാൾ വിദ്യാർഥിയേയും പിതാവിനേയും മർദിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഹെൽമെറ്റ് കൊണ്ട് എറിഞ്ഞു വീഴ്ത്തുകയും ചെയ്തു. പോലീസിന്റെ കൺമുമ്പിൽ നിന്നാണ് പ്രതികൾ രക്ഷപ്പെടുന്നത്.
കൃത്യമായ പോലീസിന്റെ ഇടപെടൽ തുടക്കത്തിൽ ഉണ്ടായില്ല എന്ന ആരോപണം ഇതിനോടകം ഉയർന്നിരുന്നു. തുടർന്ന് മാധ്യമങ്ങളുടെ ഇടപെടൽ ഉണ്ടായതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടർനടപടി പൂർത്തിയാക്കി ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കും.






