മുംബൈ: മുംബൈയിലെ വോർളിയിൽ നടന്ന സംഗീത പരിപാടിക്കിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് യുവാവ് മരിക്കുകയും സുഹൃത്തായ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മാഹീം സ്വദേശിയായ 28-കാരൻ ഋഷഭ് ഗാംഗുർഡെയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എൻ.എസ്.സി.ഐ ഡോം വോർളിയിൽ നടന്ന ‘ക്ലാങ്കുൻസ്റ്റ്ലർ ഓൾ നൈറ്റ് ലോംഗ്’ സംഗീത പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് ഇരുവർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
തുടർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഋഷഭിന്റെ ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൂടെയുണ്ടായിരുന്ന യുവതിയെ പിന്നീട് ജസ്ലോക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
മദ്യവും എനർജി ഡ്രിങ്കുകളും മാത്രമാണ് കഴിച്ചതെന്നും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും യുവതി മൊഴി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഹരി ഉപയോഗിച്ചതിന് തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പരിപാടി നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഋഷഭിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു.






