കോഴിക്കോട്: രാഷ്ട്രീയ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിന് മുന്നോടിയായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ഭാരവാഹിത്വം ഒഴിഞ്ഞു. ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. എങ്കിലും ബ്ലോക്ക് കമ്മറ്റി അംഗമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
കേസിൽ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിബേഷ് സ്ഥാനമൊഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യൽ നടന്നത്.
റെഡ് വളന്റിയേഴ്സ് ബറ്റാലിയൻ വാട്സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഈ കേസിൽ, തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് മുൻപ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് വീണ്ടും സജീവമായി അന്വേഷിച്ചുവരികയാണ്.






