തിരുവനന്തപുരം: സിപിഐഎമ്മില്‍ സംസ്ഥാനത്താകെ നേതൃമാറ്റത്തിനുള്ള ആവശ്യങ്ങളും തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ശക്തമാകുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ അഭിപ്രായങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. എം.വി. ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് റിവ്യൂ വിശദമായി പരിശോധിക്കാനായി ചേര്‍ന്ന യോഗത്തിലായിരുന്നു ഈ ചര്‍ച്ചകള്‍. എം.വി. ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തു.
പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മുന്‍ എംഎല്‍എമാരായ എം.ബി. രാജേഷിനും കെ. ശാന്തകുമാരിക്കും എതിരെയാണ് പ്രധാനമായും വിമര്‍ശനം ഉണ്ടായത്. ഇവരുടെ പ്രവര്‍ത്തന ശൈലിയാണ് തോല്‍വിക്ക് കാരണമെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി പരിശോധിക്കാനും യോഗം തീരുമാനിച്ചു.
പാലക്കാട് മണ്ഡലത്തില്‍ വോട്ട് ചോര്‍ച്ച ഉണ്ടായതും സിപിഐഎമ്മിന്റെ സ്വാധീന മേഖലകളില്‍ പോലും തിരിച്ചടി നേരിട്ടതും യോഗം ഗൗരവത്തോടെ വിലയിരുത്തി. പാലക്കാട് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ദുർബലമായെന്നും ബിജെപിക്ക് വളര്‍ച്ച ഉണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു. നെല്ല് സംഭരണ വിഷയവും ഇടതുപക്ഷത്തിന് തിരിച്ചടിയായതായി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ഇതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ മൂന്ന് പ്രധാന തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയതായി വിവരമുണ്ട്. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവുകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ സമ്മതിച്ചിട്ടുണ്ട്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച ഉണ്ടായതായി രേഖപ്പെടുത്തി. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി. ഇത് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.






