തിരുവനന്തപുരം: കോഴിക്കോടിനും വയനാട്ടിനും കൊല്ലത്തിനും പുറമേ തിരുവനന്തപുരത്തും ഷിഗെല്ല റിപ്പോർട്ട് ചെയ്തു. പുത്തൻതോപ്പ്, ചാക്ക, തോന്നയ്ക്കൽ എന്നിവിടങ്ങളിലായി മൂന്ന് കുട്ടികൾക്കാണ് രോഗബാധ. ഇവർ അപകട സാഹചര്യം മറികടന്നിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
കൊല്ലം ജില്ലയിലും ഇന്ന് രാവിലെ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ രണ്ടു ദിവസത്തിനിടെ രണ്ടിടത്താണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പരവൂർ, കിളികൊല്ലൂർ മേഖലയിലാണ് വിദ്യാർഥികൾക്ക് രോഗം പിടിപെട്ടത്. അതിനിടെ, വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല റിപ്പോർട്ട് ചെയ്തു. കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ ഒരു കുട്ടിക്ക് കൂടിയാണ് രോഗബാധ. പരിശോധനക്ക് അയച്ച ഒരു സാമ്പിളിന്റെ കൂടി ഫലമാണ് വന്നത്. ഇതോടെ സ്‌കൂളിൽ ഷിഗെല്ല ബാധിച്ച കുട്ടികളുടെ എണ്ണം ഒമ്പതായി. 27 വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
രോഗ ലക്ഷണങ്ങളോടെ ആറ് ദിവസമായി വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിട്ടും ആരോഗ്യവകുപ്പോ, സർക്കാരോ ഗൗരവത്തിൽ കണ്ടില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.






