മെക്സിക്കോ സിറ്റി: കാൽപന്തിന്റെ കാർണിവലിന് ഇന്ന് തുടക്കമാവുകയാണ്. ഫുട്‌ബോൾ ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന പോരാട്ടമാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ഏറ്റുമുട്ടൽ. ലോക ഫുട്‌ബോളിൽ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലർത്തുന്ന മെസി-റൊണാൾഡോ യുഗത്തിന്റെ അവസാന ലോകകപ്പ് കൂടിയാണ് ഇത്. ഇത്തവണത്തെ ഫിഫ ലോകകപ്പിൽ ഇരുവരും അവസാനമായി ഒരേ വേദിയിൽ ഏറ്റുമുട്ടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയും കെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗലും എത്തിയാൽ ക്വാർട്ടർ ഫൈനലിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. രണ്ട് ടീമുകളും അവരവരുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് മത്സരങ്ങൾ ജയിച്ചാൽ അവർക്ക് റൗണ്ട് ഓഫ് 16ൽ ഏറ്റുമുട്ടാം. എന്നാൽ ഒരു ടീം അവരുടെ ഗ്രൂപ്പിൽ വിജയിക്കുകയും മറ്റേ ടീം രണ്ടാം സ്ഥാനത്തും എത്തുന്നുവെങ്കിൽ അവർക്ക് ഫൈനലിൽ മാത്രമേ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യതയുള്ളൂ. ലോകകപ്പിലെ ആദ്യ പോരാട്ടം ആതിഥേയ രാജ്യങ്ങളിൽ ഒന്നായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്ന് അരങ്ങേറും.






