കഴിഞ്ഞ ദിവസമാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി സർക്കാർ നിയമിച്ചതും പിന്നീട് വലിയ വിവാദമായപ്പോൾ നിർബന്ധിച്ച് രാജിവെപ്പിക്കുകയും ചെയ്തത്. ഭക്തരുടെ വികാരം മാനിച്ചാണത്രേ നിർബന്ധിപ്പിച്ച് രാജിവെപ്പിച്ചതെന്ന് കെ മുരളീധരൻ. വിഷയത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെയാണ് എസ്ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നതായിരുന്നു ഈ നിയമനത്തിലെ ഏറ്റവും വലിയ അപകടം. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലെ ആശങ്കയും കണ്ടില്ലെന്ന് നടിക്കാനാവില്ല.
കേരളത്തിലെ യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ അവസാനത്തെ ഉദാഹരണമാണ് കെ ബി പ്രദീപിന്റെ ദേവസ്വം വകുപ്പിലെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ നിയമനമെന്നതായിരുന്നു പ്രധാന ആരോപണം. ആരാണ് ഈ കെബി പ്രദീപ്? സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീൽ ആയിരുന്നു എന്നത് മാത്രമാണോ അദ്ദേഹത്തിനെതിരെ വികാരം ഉയരാൻ കാരണമായത്? അല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുകയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരസ്യമായി വിമർശിക്കുകയും ചെയ്ത ഒരാളെയാണ് മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം.
തന്റെ സംഘപരിവാർ അനുകൂല നിലപാട് ഫെയ്സ്ബുക്കിലൂടെ പരസ്യമാക്കിയ വ്യക്തിയാണ് കെ ബി പ്രദീപ്. നരേന്ദ്ര മോദിയെയും ബിജെപിയെയും ബിജെപി നേതാക്കളെയും പ്രകീർത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് പ്രദീപ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്. ‘THE GREAT INDIAN PRIME MINISTER’ എന്നാണ് മോദിയെ പ്രദീപ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ എത്തിയപ്പോഴും പുകഴ്ത്തലുകൾക്ക് കുറവുണ്ടായിരുന്നില്ല. കേരളത്തിൽ ബിജെപിയുടെ പുതിയ മുഖമാണോ ഈ വരുന്നതെന്ന തരത്തിലും പ്രദീപിനെ ചുറ്റിപ്പറ്റി ആരോപണങ്ങൾ ഉയർന്നു.
ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കടത്ത ഭാഷയിൽ അന്ന് കെ ബി പ്രദീപ് പ്രതികരിച്ചത്. ‘ഇന്ത്യയെ കൊള്ളയടിച്ച് കൊഴുത്താണ് ബ്രിട്ടൺ വളർന്നത്. അത് എട്ടു വർഷം കൊണ്ട് തിരിച്ചു പിടിച്ച, അവരെ കടത്തിവെട്ടി അഞ്ചാം സ്ഥാനത്തെത്തിയ മോദിക്കെതിരെ ബിബിസി കരഞ്ഞതിൽ അത്ഭുതമില്ല, പക്ഷേ സായ്പിനേയും കൂട്ടുപിടിച്ച് സ്വന്തം നാടിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് രാഷ്ട്രീയം’- എന്നിങ്ങനെയായിരുന്നു കുറിപ്പ്. കൃത്യമായി പഠിക്കാതെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഡീലിന്റെ പുറത്താണോ ഈ നിയമനം നടന്നത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.






