ന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക്കാബാദിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ 17 വയസുകാരിയുൾപ്പടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കെട്ടിടത്തിലെ അഞ്ചാം നിലയിൽ താമസിക്കുന്ന വ്യക്തിയുമായി പ്രതികൾക്ക് പണമിടപാട് സംബന്ധിച്ച തർക്കമുണ്ടായിരുന്നു.
ഇതിന്റെ പ്രതികാരമായി ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിന് യുവതിയും 17 വയസ്സുകാരിയും ചേർന്ന് തീയിടുകയായിരുന്നു. യുവതിയാണ് പെൺകുട്ടിക്ക് പെട്രോളും തീപ്പെട്ടിയും നൽകിയതെന്നും പൊലീസ് പറഞ്ഞു. വാഹനത്തിന് തീ വെച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ തീ മറ്റ് വാഹനങ്ങളിലേക്കും പടർന്നതോടെ ദുരന്തം വഷളായി. രണ്ടും നാലും നിലകളിൽ താമസിച്ചിരുന്ന മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവ കത്തിനശിച്ചു. യുവതിയെയും 17 വയസ്സുകാരിയെയും കൂടാതെ ഇവരെ സഹായിച്ച സഹോദരനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്ദേശിച്ചതിലും കൂടുതലായി തീ പടർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.






