പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് പരിശോധന നടത്തി. ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ ഭാഗവും അഴിച്ച് ഭാരം അളന്നാണ് പരിശോധന നടത്തിയത്. സംസ്ഥാന അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം കൃത്യമായി രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് മിഥുനമാസ പൂജയ്ക്ക് ശേഷം സോപാനത്താണ് പരിശോധന നടന്നത്.
ശ്രീകോവിലിന്റെ മുകളിൽ ഉള്ള ചിത്രപ്പണിയുള്ള ഭാഗമാണ് പ്രഭാമണ്ഡലം. ഇത് മൂന്ന് ഭാഗങ്ങളായി വേർതിരിച്ച് ദേവസ്വം ഓഫീസിനോട് ചേർന്ന സ്ഥലത്തേക്ക് മാറ്റിയാണ് തൂക്കമെടുത്തത്. കട്ടിളപ്പാളിയുടെ ഭാഗങ്ങളും അഴിച്ചെടുത്ത് ഭാരം പരിശോധിച്ചു.
മുൻപ് രണ്ട് തവണയായി എസ്ഐടി ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളികൾ, തൂണുകൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഈ തവണ സാമ്പിളുകൾ മുറിച്ചെടുക്കാതെ ഭാരം മാത്രമാണ് അളന്നത്. 1998ൽ വിജയ് മല്യ സ്വർണം പൂശിയ ഭാഗങ്ങളാണ് പ്രഭാമണ്ഡലം ഉൾപ്പെടെ. പിന്നീട് 2019-ലും 2025-ലും ഇവ വീണ്ടും സ്വർണം പൂശിയിരുന്നില്ല. അതിനാൽ സ്വർണത്തിന്റെ അളവ് കൃത്യമായി കണ്ടെത്താൻ ഇപ്പോഴത്തെ പരിശോധന സഹായകരമാകുമെന്ന് അധികൃതർ പറയുന്നു.
ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഭാരം അളക്കൽ നടന്നത്. മുൻപ് ശേഖരിച്ച സാമ്പിളുകൾ നാഷണൽ മെറ്റലർജിക്കൽ ലാബിൽ പരിശോധിച്ചിരുന്നു, അതിന്റെ ഫലം ഇതിനകം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എസ്ഐടി എസ്.പി. എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശബരിമല സ്പെഷ്യൽ കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.






