തൃശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു. പിന്നാലെ പരാതിക്കാരിയായ ഭാര്യയെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തതോടെയാണ് രാജി കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. രാജിക്കത്ത് അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷന് സമർപ്പിച്ചു.
‘തന്റെ ചോരയ്ക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നു’ എന്നാരോപിച്ചുകൊണ്ടാണ് ശ്രീകുമാർ രാജിക്കത്ത് നൽകിയത്.
സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ വൈകിയെന്ന കാരണത്താൽ ശ്രീകുമാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും, മുടിയിൽ പിടിച്ച് തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ഭാര്യ പ്രിയങ്ക മതിലകം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദ്യ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരുന്നു.
ഇതിനിടെ, പരാതിക്ക് പിന്നാലെ പ്രിയങ്കയെ ഗുണ്ടാ നേതാവ് വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൊലപാതകക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ കല്ലാടൻ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ ശ്രീകുമാറിനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തതോടെ വിവാദം ശക്തമായ സാഹചര്യത്തിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി നൽകിയത്.






