കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 4 (T4) വഴി ഈജിപ്ത് എയർ, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചു. താൽക്കാലികമായി വെട്ടിക്കുറച്ചിരുന്ന വിമാന സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് നടപടി.
സർവീസുകൾ പുനരാരംഭിച്ച ആദ്യദിനം ഈജിപ്ത് എയറിലെ 242 യാത്രക്കാരും ഫ്ലൈ ദുബായിലെ 180 യാത്രക്കാരും ഉൾപ്പെടെ ആകെ 422 യാത്രക്കാർ T4 ടെർമിനൽ വഴി യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു.
ജൂൺ 18 മുതൽ എയർ അറേബ്യ, മിഡിൽ ഈസ്റ്റ് എയർലൈൻസ്, സിറിയൻ എയർലൈൻസ്, എമിറേറ്റ്സ് എന്നിവയും സർവീസുകൾ ആരംഭിക്കും. ജൂൺ 19ന് ഗൾഫ് എയർ ഒരു സർവീസും, തുടർന്ന് ശനിയാഴ്ച നൈൽ എയർ, യെമനിയ എന്നീ വിമാനക്കമ്പനികൾ രണ്ട് സർവീസുകൾ വീതവും നടത്തും.
സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി യാത്രാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗൾഫ്, അറബ്, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് T4 ടെർമിനൽ വഴി നിയന്ത്രിതമായി സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ദിവസേന പുലർച്ചെ 4 മണി മുതൽ രാത്രി 10 മണി വരെയാണ് സർവീസുകൾ നടത്തുക. ഓരോ വിമാനക്കമ്പനിക്കും ഒരു സർവീസ് വീതമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇത് പിന്നീട് ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രക്കാരുടെ സുഗമമായ നീക്കത്തിനായി 50 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനാ സംവിധാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജമാണ്. ഗ്രൗണ്ട് ഹാൻഡ്ലിംഗ് സ്ഥാപനങ്ങളുമായി ഏകോപനം പൂർത്തിയാക്കിയതായും അറിയിച്ചു.
എയർ കാർഗോ, സ്വകാര്യ വ്യോമയാന സർവീസുകൾ എന്നിവ സാധാരണ രീതിയിൽ തുടരുന്നതായും അധികൃതർ അറിയിച്ചു. യാത്രക്കാർ യാത്രയ്ക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും, വിമാന സമയങ്ങൾ ബന്ധപ്പെട്ട കമ്പനികളുമായി ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി.






