തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായ രസകരമായ ചിരിയാണ് ഇപ്പോൾ ചർച്ച. ബജറ്റ് വായന പുരോഗമിക്കുമ്പോൾ സഭ മുഴുവൻ ഗൗരവത്തോടെ ഇരിക്കുകയാണ്. ഓരോ പ്രഖ്യാപനം കഴിയുമ്പോഴും ഭരണപക്ഷ എംഎൽഎമാർ കയ്യടിക്കുകയും ഡസ്കിൽ തട്ടി പ്രോത്സാഹനം അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ കോട്ടയത്തെ സ്കൈ വാക്കിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
ഇതോടെ സഭയിലെ ഗൗരവം അയഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർ പ്രഖ്യാപനം കേട്ട് ചിരിക്കുകയായിരുന്നു. 2015 ഡിസംബറിൽ യുഡിഎഫിന്റെ ഭരണക്കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരംഭിച്ചതാണ് ആകാശപ്പാതയുടെ നിർമ്മാണം. വർഷം പത്ത് കഴിഞ്ഞിട്ടും ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ആകാശപ്പാതയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി ട്രോളുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഏതായാലും ആകാശപ്പാതയ്ക്ക് പുതു ജീവനേകുന്ന പ്രഖ്യാപനം കോട്ടയത്തുകാർക്കും ആശ്വാസമേകുന്നതാണ്.
അതേസമയം, വമ്പൻ പ്രഖ്യാപനങ്ങളോടെയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം സമാപിച്ചത്. മകൾക്കൊപ്പം, മിഷൻ സമുദ്ര, നോളജ് വാലി, ഗ്ലോബൽ ജോബ് ടവർ, സെമസ്റ്റർ ഇൻ കേരള, വയനാട് ട്രൈബൽ സർവകലാശാല,തദ്ദേശീയ വിജ്ഞാന മേഖല,അഴീക്കൽ ബേപ്പൂർ തുറമുഖ വികസനം, കേരള MSME ഗ്രോത്ത് സ്‌കീം, വൺ കേരള കരുതൽ മിഷൻ തുടങ്ങിയ നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.






