വാഷിങ്ടൺ: പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ബ്രസീൽ സൂപ്പർ താരം നെയ്മർ തിരിച്ചുവരവിനൊരുങ്ങുന്നു. സ്‌കോട്ട്‌ലൻഡിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിനുള്ള ബ്രസീൽ സ്‌ക്വാഡിൽ നെയ്മർ ഉൾപ്പെടുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു. ആദ്യ ഇലവനിൽ തന്നെ താരത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
പരിക്കിൽ നിന്ന് പൂർണമായും മുക്തനായ നെയ്മർ ഇതിനകം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിൽ മൊറോക്കോയ്ക്കും ഹെയ്തിക്കുമെതിരായ മത്സരങ്ങളിലാണ് താരം കളിക്കാതിരുന്നത്. മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ, ഹെയ്തിയെ 3-0ന് തോൽപ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
ശനിയാഴ്ച നെയ്മർ വ്യക്തിഗത പരിശീലനം തുടരുമെന്നും തിങ്കളാഴ്ച മുതൽ ടീമിനൊപ്പം പൂർണമായും ചേരുമെന്നും ആൻസലോട്ടി അറിയിച്ചു. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിന് താരം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പ് സിയിൽ നിലവിൽ നാല് പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്താണ്. മൊറോക്കോയ്ക്കും നാല് പോയിന്റുണ്ടെങ്കിലും മികച്ച ഗോൾ വ്യത്യാസമാണ് ബ്രസീലിന് മുൻതൂക്കം നൽകുന്നത്. മൂന്ന് പോയിന്റുമായി സ്‌കോട്ട്‌ലൻഡ് മൂന്നാം സ്ഥാനത്താണ്. സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ച് പ്രീക്വാർട്ടർ പ്രവേശനം ഉറപ്പാക്കാനാണ് ബ്രസീലിന്റെ ലക്ഷ്യം.






