കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച വൈകുന്നേരം മുതൽ കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉൾപ്പെടെ ഉപയോഗിച്ച് രാത്രിവരെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഡിടിപിസി ലൈഫ് ഗാർഡുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ തുടരുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു.
അപകടത്തിൽപ്പെട്ട സന്തോഷ് കുമാറിനൊപ്പം തിരയിൽപ്പെട്ട മനോജിനെ ശനിയാഴ്ച ലൈഫ് ഗാർഡുകളും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. കനത്ത വേലിയേറ്റ സമയത്താണ് നാലംഗ സംഘം കടലിൽ ഇറങ്ങിയത്. കൊട്ടിയൂർ ക്ഷേത്ര സന്ദർശനത്തിന് ശേഷം പയ്യാമ്പലം ബീച്ചിലെത്തിയ സംഘത്തിനാണ് അപകടമുണ്ടായത്.
അതേസമയം, ശനിയാഴ്ച രാവിലെ മൈസൂരിൽ നിന്നെത്തിയ എട്ടംഗ സംഘവും പയ്യാമ്പലത്ത് കടലിൽ അപകടത്തിൽപ്പെട്ടിരുന്നു. ഇവരിൽ ഒരാൾ തിരയിൽപ്പെട്ടെങ്കിലും ലൈഫ് ഗാർഡുകളുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുകയായിരുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബീച്ചിൽ കൂടുതൽ ലൈഫ് ഗാർഡുമാരെ വിന്യസിക്കുമെന്നും അപകട സാധ്യത മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കുമെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.






