മയാമി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം നെയ്മറും കളിക്കും. മെസിയും എംബാപ്പെയും ക്രിസ്റ്റ്യാനോയും അവതരിച്ചപ്പോൾ ഈ ലോകകപ്പിൽ ഇനി അവതരിക്കാനുള്ള സുൽത്താനാണ്. നെയ്മർ ഇന്ന് കളിക്കുമെന്ന് പരിസീളകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഇലവനിൽ ഇറങ്ങുമോ സബ് ആയി ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നെയ്മർ തിരിച്ചെത്തുമ്പോൾ തലവേദനയായി മറ്റൊരു താരത്തിന്റെ അഭാവം. പരിക്കേറ്റ മുന്നേറ്റതാരം റഫീഞ്ഞ മത്സരത്തില്‍ കളിക്കില്ലെന്നും ആഞ്ചലോട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. ഹെയ്ത്തിക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ നേടിയ വിജയത്തിനിടെ റഫീഞ്ഞയ്ക്ക് പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ താരം കളം വിടുകയും ചെയ്തു. എത്രയുംവേഗം കളിക്കളത്തില്‍ തിരിച്ചെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് റഫീഞ്ഞ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. നോക്കൗട്ട് സാധ്യതകള്‍ ശക്തമാക്കാന്‍ ഇരു ടീമുകള്‍ക്കും വിജയമാണ് ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് മത്സരം.




