ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി നരേന്ദ്ര മോദി സർക്കാർ. പ്രധാനപ്പെട്ട വകുപ്പുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവരെ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് സൂചന. ധനമന്ത്രി നിർമ്മല സീതാരാമനെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
ശിവസേന ഷിന്‍ഡെക്കും തൃണമൂൽ കോൺഗ്രസും മന്ത്രിസഭയിൽ പുതിയ പ്രതിനിധിത്വം നേടുമെന്നതും റിപ്പോർട്ടുകളിൽ പറയുന്നു. എഎപി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ, അശോക് മിത്തൽ എന്നിവർക്ക് മന്ത്രിസഭയിൽ പ്രവേശനം ലഭിക്കാനിടയുണ്ടെന്നും സൂചനയുണ്ട്.
മുൻ ആർബിഐ ഗവർണറും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശക്തികാന്ത ദാസിനും മന്ത്രിസഭയിൽ അവസരം ലഭിക്കാനിടയുണ്ടെന്നാണ് വിവരം. മുൻ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനും വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുതൽ നാല് ദിവസത്തെ വിദേശ പര്യടനത്തിലാണ്.
പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടന നടക്കുമെന്നാണ് സൂചന.






