തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ കരുത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നേരിട്ടുള്ള സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കമാകും. ഇതുവരെ പ്രധാനമായും ചരക്കുകൾ ഒരു കപ്പലിൽനിന്ന് മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന ട്രാൻസ്ഷിപ്പ്‌മെന്റ് പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. ഇനി മുതൽ വിഴിഞ്ഞം വഴി നേരിട്ട് അന്താരാഷ്ട്ര വ്യാപാരം സാധ്യമാകും.
ചൊവ്വാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. ഇതോടൊപ്പം കേരളത്തിന്റെ വ്യവസായ-ലോജിസ്റ്റിക് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും.
400 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിഴിഞ്ഞത്തെ വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശത്തെ ബന്ധിപ്പിച്ച് എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.
നിലവിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ തുറമുഖങ്ങൾ വഴി ചരക്കുകൾ കയറ്റുമതി ചെയ്തിരുന്ന കേരളത്തിലെയും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും കയറ്റുമതിക്കാർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് ചരക്കുകൾ അയയ്ക്കാനാകും. ഇതിലൂടെ ഗതാഗത സമയവും ചെലവും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
പുതിയ റൂട്ടിലൂടെ യൂറോപ്പിലേക്കുള്ള ചരക്കുകൾ 24 ദിവസത്തിനുള്ളിൽ എത്തിക്കാനാകും. നിലവിലുള്ള മറ്റ് റൂട്ടുകളെ അപേക്ഷിച്ച് ഏകദേശം 10 ദിവസം വരെ സമയം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി തങ്ങളുടെ ‘ജേഡ് സർവീസിൽ’ വിഴിഞ്ഞത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആദ്യ നേരിട്ടുള്ള കയറ്റുമതിക്കായി തിരുവനന്തപുരം ആസ്ഥാനമായ നിലമേൽ എക്‌സ്‌പോർട്‌സ് ആദ്യ കണ്ടെയ്നർ ബുക്ക് ചെയ്തു. ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കണ്ടെയ്നർ കസ്റ്റംസ് ഹൗസ് ഏജന്റായ ആസ്പിൻവാൾ ആൻഡ് കമ്പനിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര കപ്പൽപാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ തുടക്കം കേരളത്തിന്റെ വ്യാപാര-വ്യവസായ മേഖലയിൽ നിർണായക ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. കാർഷിക ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ.



