തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ചു. തിരുപ്പൂർ സ്വദേശിയും വ്യവസായിയുമായ രാജൻ പി. നായരാണ് 299.9 ഗ്രാം തൂക്കമുള്ള, കല്ലുകൾ പതിച്ച കനകകിരീടം വഴിപാടായി നൽകിയത്.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ കിരീടം ഏറ്റുവാങ്ങി ഗുരുവായൂരപ്പന് സമർപ്പിച്ചു.
സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണക്കിരീടം ചാർത്തിയാണ് ഉച്ചപൂജ നടത്തിയത്. വഴിപാടുകാരനും കുടുംബാംഗങ്ങൾക്കും കളഭം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവ ഉൾപ്പെട്ട ഗുരുവായൂരപ്പന്റെ പ്രസാദവും ദേവസ്വം അധികൃതർ കൈമാറി.
കഴിഞ്ഞ ദിവസവും ഗുരുവായൂരപ്പന് സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു.






